ജോർദാൻ രാജാവും മാര്‍പാപ്പായും കൂടിക്കാഴച നടത്തി

മധ്യപൂര്‍വദേശത്ത് ക്രൈസ്തവ സാന്നിധ്യം ശക്തിപ്പെടുത്തേണ്ടതിനെകുറിച്ച് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ഫ്രാന്‍സിസ് മാര്‍പാപ്പായും തമ്മില്‍ ചര്‍ച്ച ചെയ്തതായി പത്രക്കുറിപ്പില്‍ വത്തിക്കാന്‍ അറിയിച്ചു. അബ്ദുള്ള രാജാവ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭാഷണം. ജോര്‍ദാനും വത്തിക്കാനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ ഊഷ്മളമായി തുടരുന്ന തില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജെറുസലേമിലെ വിശുദ്ധസ്ഥലങ്ങളുടെ തത്സ്ഥിതി നിലനിറുത്തുന്ന വിഷയത്തില്‍ വത്തിക്കാനും ജോര്‍ദാനും ഒരേ അഭിപ്രായമാണുള്ളത്. പലസ്തീന്‍ പ്രശ്നവും അഭയാര്‍ഥികളുടെ വിഷയവും ചര്‍ച്ചചെയ്തതായി വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പാ 2014ല്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ചിരുന്നു. മുസ്ലീംരാജ്യമായ ജോര്‍ദാൻ്റെ ഉപപ്രധാനമന്ത്രി പദവി പരമ്പരാഗതമായി ക്രൈസ്തവര്‍ക്കാണു നല്കിവരുന്നത്. പാര്‍ലമെന്‍റിലും നിശ്ചിത സീറ്റുകള്‍ ക്രൈസ്തവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.